പെട്രോൾ വേണ്ട, ഇനി ‘മദ്യ’മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; ‘ഇ85’ ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ‘ഇ85’ ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം.

നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

എത്തനോൾ 85 അഥവാ ‘ഫ്ലെക്സ് ഫ്യൂവൽ’ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാരിനുള്ളിലും വാഹന വിപണിയിലും ഇതിനോടകം ധാരണയായിട്ടുണ്ട്. പ്രാഥമിക വാഹന പരിശോധനകൾ പൂർത്തിയായതായും വരും വർഷങ്ങളിൽ ഇത് പ്രാവർത്തികമാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതുമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 100 ശതമാനം എത്തനോളിൽ ഓടുന്ന കാർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, പുതിയ നീക്കം വിദേശ നാണയ ലാഭത്തിനും കർഷകർക്ക് വലിയ വരുമാനത്തിനും വഴിതുറക്കും.

എങ്കിലും, ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ നിലവിലെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇ85 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച ‘ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ’ (FFVs) മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ പാടുള്ളൂ.

സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഇത് ഉപയോഗിക്കുന്നത് എഞ്ചിൻ തുരുമ്പെടുക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാകും. അതിനാൽ, പുതിയ തരം എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടും. പെട്രോൾ പമ്പുകളിൽ ഇ20-ക്ക് പുറമെ ഇ85 വിതരണം ചെയ്യാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കേണ്ടി വരും. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഈ നീക്കം കരുത്തേകുമെന്നുറപ്പാണ്.