ടോക്യോ: ജപ്പാനിൽ വൻ ഭൂചലനത്തിന് പിന്നാലെ സുനാമി തിര. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വലിയ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടു. കുജി തുറമുഖത്ത് 80 സെൻ്റിമീറ്റർ ഉയരത്തിൽ തിരമാലകളുണ്ടായി.
മറ്റൊരു തുറമുഖത്ത് 40 സെൻ്റി മീറ്റർ ഉയരത്തിലും തിരമാലകൾ രൂപപ്പെട്ടതായി മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അടിയന്തര സേവനങ്ങൾക്കായി എമർജൻസി ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ടോക്യോയ്ക്കും അമോറിക്കുമിടയിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവച്ചു. അടച്ചിട്ടിരുന്ന നൊഗാവ ആണവ നിലയത്തിലും അധികൃതർ പരിശോധന നടത്തി. ഭൂചലനം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ അധികൃതർ സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.
വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയത്.കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. കുഷിമ ആണവ പ്ലാൻ്റുകള്‍ക്ക് ഭീഷണിയില്ലെന്നാണ് വിവരം.





