എട്ട് വയസുകാരൻ്റെ മരണത്തിൽ ദുരൂഹത; കിടപ്പുമുറിയില്‍ നിന്നും പാമ്പിനെ കണ്ടെത്തി

0
11

തൃശൂർ: കൊടകരയിൽ എട്ട് വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ ആണ് മരിച്ചത്. കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.

ആൽജോയുടെ സഹോദരൻ അനോഷിനെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കേസിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തി വരികയാണ്.

ആദ്യം ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കരുതിയിരുന്നത്. ആദ്യം ശർദി അടക്കമുള്ള ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭക്ഷ്യവിഷബാധയല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

പാമ്പുകടിയുടേതായ ലക്ഷണങ്ങൾ കണ്ടതോടെ വീട്ടിൽ സംശയിക്കേണ്ടതായ എന്തെങ്കിലും സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തി കുട്ടികൾ കിടന്നിരുന്ന മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.

ദുരൂഹ മരണത്തിൽ കൊടകര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ആൽജോയും സഹോദരൻ അനോഷും.