വിഷ്ണുവിനെ കാണാതായിട്ട് ഒരാഴ്ച; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

0
15

കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്‌. വിഷ്ണുവിന് ലോൺ ആപ്പുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് തെളിവുസഹിതം ഇന്നലെ കുടുംബം പരാതി സൈബർ പൊലീസിലും പരാതി നൽകിയിരുന്നു.

വിഷ്ണുവിന്‍റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. 10000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുൻപ് വന്ന ഫോണ്‍കോളിൽ വിഷ്ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിന്‍റെ പരാതി.

വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് ഏഴു ദിവസമാകും. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തിൽ വടകര പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസർകോടാണ് വിഷ്ണവിന്റെ അവസാന ടവർ ലൊക്കേഷൻ. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.