സ്കൂട്ടർ യാത്രികയുട‌െ മരണം: മെ‍ഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്ന് പരാതി

0
14

ഉപ്പുതറ: ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രിക മരിക്കാനിടയായത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന പരാതിയുമായി കുടുംബാംഗങ്ങൾ. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണിയാണ് (46) 17ന് രാവിലെ മരിച്ചത്.

മെഡിക്കൽ കോളജിൽ നിന്ന് യഥാസമയം ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചെന്നും ആൻസിയുടെ ഭർത്താവ് സുനിൽ പറഞ്ഞു.

14ന് രാത്രി ഒൻപതിന് ആശുപത്രിയിൽ എത്തിച്ചിട്ട് രാവിലെ ആറുമണി വരെ വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ല. ആരോഗ്യനിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകിയില്ല. കുഴപ്പമില്ലെന്നും മരുന്നു കഴിച്ച് മാറ്റാമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും സുനിൽ പറയുന്നു.

ഗുരുതരമായ സ്ഥിതിയാണെന്ന് അറിയിച്ചിരുന്നെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാമായിരുന്നു. ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുനിൽ പറഞ്ഞു.

മാർച്ച് 27ന് കൂരാമ്പാറയിൽ എതിരേവന്ന ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിച്ചാണ് ആൻസിക്ക് പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻസിക്ക് ചികിത്സ നൽകിയശേഷം ഏപ്രിൽ ആറിന് വീട്ടിലേക്ക് മടക്കിയയച്ചു.

തലയിൽ ചെറിയ തോതിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നട്ടെല്ലിനു പരുക്കുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. 15 ദിവസം കഴിഞ്ഞ് ചെല്ലാനാണ് പറഞ്ഞതെങ്കിലും ഛർദി ഉണ്ടായതിനെ തുടർന്ന് ഏപ്രിൽ 14ന് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമായില്ലെന്നാണ് സുനിലിന്റെ പരാതി.