വിവാഹമോചന കേസിനിടെ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി

വാഷിംഗ്ടൺ: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടിരുന്ന മുൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജസ്റ്റിൻ ഫെയർഫാക്സ് വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി.

ഭാര്യയും ദന്തിസ്റ്റുമായിരുന്ന സെറീന ഫെയർഫാക്സിനെ ബേസ്മെൻ്റിൽ വെച്ച് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെത്തിയാണ് ജസ്റ്റിൻ ജീവനൊടുക്കിയത്. ഇവരുടെ മകനാണ് ഈ വിവരം 911ൽ വിളിച്ച് അറിയിച്ചത്.

കഴിഞ്ഞ വർഷം ജസ്റ്റിൻ ഫെയർഫാക്‌സിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയതോടെ അദ്ദേഹത്തെ നിരാശ ബാധിച്ചിരുന്നതായി ജസ്റ്റിൻ്റെ ദീർഘകാല സുഹൃത്തുക്കളും വ്യക്തമാക്കി.

ഒരു ദശാബ്ദം മുമ്പ്, ജസ്റ്റിൻ ഫെയർഫാക്‌സിന്റെ രാഷ്ട്രീയ ജീവിതം തിളങ്ങി നിൽക്കുന്നതിനിടെയാണ് വർഷങ്ങൾക്ക് മുമ്പ് ഫെയർഫാക്സ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്തെത്തിയത്.

വിവാഹിതനാകുന്നതിന് മുമ്പ് നടന്ന ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് പറഞ്ഞ് രാജിവയ്ക്കാനുള്ള ആഹ്വാനങ്ങൾ ജസ്റ്റിൻ നിരസിച്ചിരുന്നു. 2021 ൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിർജീനിയ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ ഒഴിവാക്കുകയും ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെടുത്തുകയും ചെയ്തു.

ഭാര്യയായ സെറീന ഫെയർഫാക്സ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ താനും ഭർത്താവും ഏകദേശം രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞതാണെന്നും എന്നാൽ അവർ ഇപ്പോഴും അവരുടെ രണ്ട് കൗമാരക്കാരായ കുട്ടികളോടൊപ്പം ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. മാർച്ച് 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഏപ്രിൽ അവസാനത്തോടെ ജസ്റ്റിൻ ഫെയർഫാക്സിനോട് വീട്ടിൽ നിന്നും മാറി താമസിക്കുവാനും ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

വിവാഹമോചന നടപടിക്കിടെ സെറീന ഭർത്താവ് ദിവസവും മദ്യപിക്കാറുണ്ടെന്നും അദ്ദേഹത്തിൻ്റെ താമസസ്ഥലം ഒഴിഞ്ഞ വീഞ്ഞ് കുപ്പികളും വൃത്തികെട്ട തുണിത്തരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണന്നും മൊഴി നൽകിയിരുന്നു. 2022 ൽ കുട്ടികൾക്ക് കുതിരസവാരി പാഠങ്ങൾക്കായി മാറ്റിവച്ച പണം ഉപയോഗിച്ച് അദ്ദേഹം ഒരു തോക്ക് വാങ്ങിയതായി കോടതി രേഖകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർഥികളായിരിക്കെ കണ്ടുമുട്ടിയ ദമ്പതികൾ 2006ലാണ് വാഹിതരായത്.