കോഴിക്കോട്: കോഴിക്കോട് മദർ ഓഫ് ഗോഡ് പള്ളിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് ആളുകൾ കുഞ്ഞിനെ മരിച്ച നിലയിൽ കാണുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ യുവതിയുടെ കുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കുഞ്ഞിന് ആറുമാസത്തെ വളർച്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രാഥമികവിവരം. തീർഥാടക സംഘത്തിൽപ്പെട്ട യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പിറകിൽ വന്ന് പ്രസവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഭയം കാരണമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും യുവതി പറഞ്ഞതായി പൊലീസ് പറയുന്നു.
യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂവെന്നും കോഴിക്കോട് ടൗൺ എസിപി ജോൺസൺ കെ. ജെ. പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.
…