ഭാര്യയോടൊപ്പം ഉംറക്ക് പുറപ്പെട്ട മലയാളി യുവാവ് യാത്രക്കിടെ മരണപ്പെട്ടു 

0
5
  • അഞ്ച് മാസം മുമ്പ് ഡ്രൈവര്‍ വിസയില്‍  ദമാമിലെത്തിയ ഷമീർ കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ കൂടെ കൂട്ടിയത്

ദമാം: ഉംറ യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി യുവാവ് സഊദിയിൽ മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് ഉംറക്കായി പുറപ്പെട്ട കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീര്‍ ആണ് മരിച്ചത്. മുപ്പത്തിയെട്ടു വയസായിരുന്നു.

ദമാമിൽ നിന്നും ഭാര്യയുമൊത്ത് ഉംറ നിര്‍വ്വഹിക്കുന്നതിന് മക്കയിലേക്ക് ബസില്‍ പുറപ്പെട്ട ഷമീര്‍ ദമാം റിയാദ് ഹൈവേയില്‍ സലാസിനില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബസില്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കി ഉടന്‍ അബ്ഖൈക്കിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു

അഞ്ച് മാസം മുമ്പാണ് ഷമീര്‍ ഡ്രൈവര്‍ വിസയില്‍ ദമാമിലെത്തിയത്. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ കൂടെ കൂട്ടിയത്. ഉംറ കഴിഞ്ഞ് ഭാര്യയെ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച യാത്രയാക്കി ദമ്മാമില്‍ തിരിച്ചെത്താന്‍ പദ്ധതിയിട്ടാണ് യാത്ര തിരിച്ചത്. ഷമീറിന്‍റെ രണ്ട് മക്കള്‍ നാട്ടിലുണ്ട്.

സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ ഇസ്കാന്‍ ഖബറിസ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി നവോദയ പ്രവര്‍ത്തകരായ വസന്തകുമാറും, മാത്യുകുട്ടിയും കുടുംബവും കൂടെയുണ്ട്.