സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി, ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടര്‍മാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് രത്തന്‍ ഖേല്‍ക്കര്‍ പുറത്തുവിട്ടു.

പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 29ന് വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാന്‍ വിലക്കുണ്ടെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ആകെ 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

1200ല്‍ അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കുന്നതാണ്. 37 ബൂത്തുകള്‍ ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്നതുമാണ്. 98 ശതമാനം പേര്‍ വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ 95 ശതമാനവും പൂര്‍ത്തിയായെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അടിയന്തര സര്‍വീസിലുള്ളവരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും വോട്ടിംഗ് പുരോഗമിക്കുകയാണ്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി.