ന്യൂഡൽഹി: ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഫ്യുവൽ സർചാർജ് എയർ ഇന്ത്യ ഗ്രൂപ്പ് പരിഷ്‌കരിച്ചു. ഭൂരിഭാഗം റൂട്ടുകളിലും പുതുക്കിയ നിരക്കുകൾ ഏപ്രിൽ എട്ട് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ബാധകമാവുക.
പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്വീകരിച്ച നിയന്ത്രിത നടപടികളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വില വർധനവ് 25 ശതമാനമായി മന്ത്രാലയങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര സർവീസുകൾക്കായി എയർ ഇന്ത്യ പുതിയ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എല്ലാ റൂട്ടുകൾക്കും ഒരേ നിരക്ക് നൽകുന്നതിന് പകരം, യാത്രാ ദൂരത്തിനനുസരിച്ചുള്ള പ്രത്യേക ഗ്രിഡ് അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ സർചാർജ് ഈടാക്കുക.
വിമാന ഇന്ധനവില വർധനവ് പരിമിതപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ ഈ പുതിയ നിരക്ക് ഘടന പ്രതിഫലിപ്പിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടുതൽ ഇന്ധനം ചെലവാകുന്ന ദീർഘദൂര യാത്രകൾക്ക് ആനുപാതികമായ സർചാർജ് ഇതിലൂടെ ഉറപ്പാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കും ഈ പരിഷ്കരിച്ച നിരക്കുകൾ ബാധകമായിരിക്കും.അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ വർധന അന്താരാഷ്ട്ര വിമാന സർവീസുകൾക്കാണ് നിരക്കിൽ വലിയ മാറ്റം വരുന്നത്. അന്താരാഷ്ട്ര വിമാന ഇന്ധനവിലയ്ക്ക് പരിധികൾ നിശ്ചയിച്ചിട്ടില്ലാത്തതിനാലാണിത്.
എങ്കിലും, ഇന്ധനവിലയിലുണ്ടായ വർധന പൂർണമായും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ലെന്നും ഒരു ഭാഗം വിമാനക്കമ്പനി തന്നെ വഹിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ കണക്കനുസരിച്ച്, മാർച്ചിൽ ഒരു മാസത്തിനിടെ ഇന്ധനവിലയിൽ ഏകദേശം 100 ശതമാനം വർധനവാണുണ്ടായത്. ഫെബ്രുവരി അവസാനം ബാരലിന് 99.40 ഡോളറായിരുന്ന വില മാർച്ച് 27-ഓടെ 195.19 ഡോളറായി ഉയർന്നു. ഇതോടൊപ്പം റിഫൈനറി ലാഭവിഹിതത്തിലുണ്ടായ വർധനവും വിമാനക്കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
