അമരാവതി: ആന്ധ്രാപ്രദേശിലെ മച്ഛേർലയിൽ പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 22 വയസ്സുകാരിയെ കുടുംബം കൊലപ്പെടുത്തി. ചൗഡേശ്വരി എന്ന യുവതിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്.
മാർച്ച് നാലിന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം കഴിച്ച ചൗഡേശ്വരിയെ ദിവസങ്ങൾക്ക് ശേഷം പോലീസ് സഹായത്തോടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ കുടുംബം ആദ്യം ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
മച്ഛേർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുണ്ട്. ഒളിച്ചോടിയ ദമ്പതികളെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.
വീട്ടിലെത്തി മൂന്നാം ദിവസം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും മറ്റൊരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ ആത്മഹത്യ ചെയ്തതാണെന്ന വീട്ടുകാരുടെ മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
കൊലപാതക വിവരങ്ങൾ മറച്ചുവെക്കാനും പ്രതികളെ സംരക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. മാതാപിതാക്കളിൽ നിന്ന് വൻതുക കൈപ്പറ്റിയ സർക്കിൾ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ബാങ്ക് ഇടപാടുകളും പണം പിൻവലിച്ച രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
