അഞ്ച് വയസുകാരന് രണ്ടാനച്ഛൻ്റെ മർദനം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ; പ്രതിക്കെതിരെ പോലീസ് ചുമത്തിയത് ദുർബലവകുപ്പുകളെന്ന് പരാതി

കാസർഗോഡ്: കാസർഗോഡ് അഞ്ചു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കമ്മീഷൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇതിനിടെ, കുട്ടിയെ മർദിച്ച കേസിൽ പൊലീസിനെതിരെ അച്ഛൻ രംഗത്തെത്തി. പ്രതിക്ക് എതിരെ ദുർബല വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യം നൽകിയെന്നാണ് അച്ഛൻ്റെ പരാതി. പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും തനിക്കും മക്കൾക്കും വധഭീഷണി ഉണ്ടെന്നും അബ്‌ദുറഹ്‌മാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഞ്ച് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചതിൻ്റെ വാർത്ത പുറത്തുവന്നത്. പിതാവ് ഷൗക്കത്തലിയാണ് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ചത്. കുട്ടിയെ ഇയാൾ പതിവായി മർദിക്കാറുണ്ടെന്നും, ഈ വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

തന്നെ നിരന്തരം തല്ലാറുണ്ടെന്ന് കുട്ടിയും പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി മൊബൈലിൽ പകർത്തുകയും, അത് പൊലീസിന് കൈമാറുകയും ചെയ്തു. ജെജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.