നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് പിഎംഎ സലാം; നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ലെന്ന് സാദിഖലി തങ്ങൾ

കാസർകോട്: മുസ്ലിം ലീ​ഗിനെതിരെ കലാപക്കൊടി ഉയർത്തി ഭാ​​രവാഹിത്വം രാജിവെച്ച വനിതാ ലീ​ഗ് നേതാവ് നൂർബിന റഷീദിനെതിരെ വിമർശനവുമായി ലീ​ഗ് നേതാക്കൾ. നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കടുത്ത അച്ചടക്ക ലംഘനമാണ് നൂർബിന നടത്തിയത്. പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടാണ് പറഞ്ഞത്. വനിതാ ലീഗിന്റെ പൊതുനിലപാട് അല്ലെന്നും അത് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും പിഎംഎ സലാം പറഞ്ഞു.

‌നൂർബിന റഷീദിന് എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. ലീഗിൻ്റെ കോട്ടയായ കോഴിക്കോട് സൗത്തിലാണ് നൂർബിനയ്ക്ക് കഴിഞ്ഞ തവണ അവസരം നൽകിയത്. നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ല. നൂർബിനക്കെതിരെ നടപടിയെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞി.

ഫാത്തിമ തെഹ്ലിയ മുസ്ലിംലീഗിൻ്റെ സ്ഥാനാർത്ഥിയാണ്. ഹരിതയിലും എംഎസ്എഫിലും പ്രവർത്തിച്ചയാളാണ്. ലീഗ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് എല്ലാവരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണെന്നും വനിത ലീഗിന് രണ്ട് സ്ഥാനാർത്ഥികളെ നൽകിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വനിത ലീഗിനെ അവഗണിച്ചോ എന്ന ചോദ്യത്തിന് പുരുഷന്മാരെല്ലാവരും പുരുഷലീഗും വനിതകളെല്ലാം വനിത ലീഗുമാണെന്നുമായിരുന്നു തങ്ങളുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലും ഫാത്തിമ്മ തഹ്ലിയക്ക് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് നൂർബിന വനിതാ ലീ​ഗ് ഭാരവാ​ഹിത്വം രാജിവെച്ചത്.

വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെക്കുകയായിരുന്നു. ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് രാജി.

പാണക്കാട് തങ്ങൾമാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാൻ ഇടയാക്കിയ ഹരിത വിവാദം ഉയർത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയക്ക് സീറ്റ് നൽകരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്ന് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യം അവർ ചിരിച്ചു തള്ളി. സാമൂഹ്യ ധ്രുവീകരണം നടക്കരുത്.

എം കെ മുനീറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ സമൂഹമാധ്യമങ്ങളിൽ ചില സംഘടിത ശ്രമങ്ങൾ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാം. വനിതാ സ്ഥാനാർത്ഥികൾ കോപ്രായങ്ങൾ കാട്ടുമ്പോൾ നേരത്തെ നിലപാടുകൾ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദർശം എവിടെപ്പോയി. മുസ്ലിംലീഗിലെ വനിതകൾ ഇടയ്ക്കിടെ ഗൾഫിൽ പോകുന്നു. രാഷ്ട്രീയം ധനാഗമന മാർഗമായി തങ്ങൾ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും മുസ്ലിം ലീഗ് ഉൾപ്പെടെ സോഷ്യൽ ഓഡിറ്റിന് വിധേയമാകണമെന്നും നൂർബിനാ റഷീദ് പറഞ്ഞു.