വോട്ടിന് അവധി; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടെ അവധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടി അവധി. സംസ്ഥാന ലേബർ കമ്മീഷണർ ആണ് തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒൻപതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും. ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

അത്യാവശ്യ സർവീസുകളിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. സാധാരണ ഇത്തരത്തിൽ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചിട്ടില്ലെങ്കിൽ അവർക്ക് വേതനം നൽകണം എന്ന് തുടങ്ങിയ വിവരങ്ങളും ഉത്തരവിൽ പറയുന്നുണ്ട്.

ജോലി ചെയ്യുന്ന മണ്ഡലത്തില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വല്‍ / കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.