എറണാകുളം: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിൻ്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം എന്ന് ഹൈക്കോടതി നിർദേശിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ഹർജി ഹൈക്കോടതിക്ക് മുൻപാകെ എത്തിയത്. എഐവൈഎഫ് നേതാവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ മതവികാരം ഇളക്കിവിട്ടാണ് മത്സരിച്ച് വിജയിച്ചതെന്നാണ് പ്രധാനമായും ഉന്നയിച്ചിരുന്ന വാദം.
വോട്ടെടുപ്പ് ദിനത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലത്തിൽ എത്തുകയും ഭഗവാൻ്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. സുരേഷ് ഗോപി സുഹൃത്തിനെ കൊണ്ട് ഇത്തരത്തിൽ ആവശ്യം ഉന്നയിപ്പിക്കുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നുണ്ട്. അതോടൊപ്പം, വോട്ടറുടെ മകൾക്ക് ഫോൺ വാങ്ങി നൽകി, സുഹൃത്ത് വഴി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്യുകയും തുക ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് പറയുകയും ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
അതേസമയം, സുരേഷ് ഗോപിക്കെതിരായ വിധി സ്വാഗതാർഹമെന്ന് സിപിഐ. തൃശൂരിൽ സുരേഷ് ഗോപിയുടേത് മാനിപ്പുലേറ്റഡ് വിക്ടറിയെന്ന് വി.എസ്. സുനിൽ കുമാർ പ്രതികരിച്ചു. സുരേഷ് ഗോപി വിജയിച്ചത് പണം കൊടുത്തും മത ചിഹ്നം ഉപയോഗിച്ചും ആണ്. ബിജെപി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് അഴിമതികളിലൂടെ അട്ടിമറിക്കുന്നതിൻ്റെ ഉദാഹരണങ്ങൾ മുന്നിലുണ്ട്. തെരഞ്ഞെടുപ്പിൻ്റെ സത്യസന്ധതയും സുതാര്യതയും ചോദ്യം ചെയ്യുന്ന ബിജെപിക്കെതിരായുള്ള പോരാട്ടത്തിൻ്റെ ഭാഗമാണ് നിയമനടപടിയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
