ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്‌സ് ബോര്‍ഡ്; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണന്‍

തൃശൂർ: ഗുരുവായൂരിൽ വീണ്ടും വർഗീയ നീക്കവുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ്ലീം നാമധാരികളായ ഗുരുവായൂർ എംഎൽഎമാരുടെ പേരുകൾ ഉള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ബിജെപി സ്ഥാനാർഥി.

1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലക്സിലുള്ളത്.

വർഗീയ പ്രചാരണം നടത്തിയതിന് വിചാരണ നേരിടുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ വീണ്ടും വർഗീയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. പരാമർശം ഗൗരവതരമാണെന്നും രാജ്യത്തിനും സമൂഹത്തിനുമുണ്ടായ ആഘാതം എങ്ങനെ മറികടക്കുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തെന്നും ഹൈക്കോടതി ചോദിച്ചു.

ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് കെഎസ്‌യുവും സിപിഐഎമ്മും പരാതി നൽകിയതിന് പിന്നാലെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തത്. 48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നു എന്നായിരുന്നു പരാതി.