വീട്ടമ്മ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി; മക്കളുടെ കരച്ചിൽ മനസ്സ് മാറ്റി

ലക്നൗ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി, മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ അഭ്യർഥനയെത്തുടർന്ന് വീട്ടിലേക്കു മടങ്ങിയെത്തി.

ക്യാംപിയർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ മണിറാം സ്വദേശിയായ 28 വയസ്സുകാരനായ കാമുകനൊപ്പം താമസം തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

യുവതിയെ കാണാതായതോടെ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും ആദ്യം സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് ഇവർ പിപിഗഞ്ച് മേഖലയിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് വിവരം ലഭിച്ചു. ശനിയാഴ്ച ഭർത്താവും കുട്ടികളും മറ്റ് ബന്ധുക്കളും അവിടെയെത്തി മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് പറഞ്ഞ് യുവതി ആദ്യം വിസമ്മതിച്ചു.

വിവരമറിഞ്ഞെത്തിയ പിപിഗഞ്ച് പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ അരുൺ കുമാർ സിങ്ങിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തി. മക്കളുടെ കരച്ചിലും കുടുംബാംഗങ്ങളുടെ നിർബന്ധവും ഒടുവിൽ യുവതിയുടെ മനസ്സ് മാറ്റി. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പൊലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്നം സൗഹാർദപരമായി പരിഹരിച്ചതായി എസ്എച്ച്ഒ അരുൺ കുമാർ സിങ് സ്ഥിരീകരിച്ചു.