ബെംഗളൂരു: ബെംഗളൂരുവിൽ ഒരു മെഡിക്കൽ കോളേജിൽ ക്ലാസ് മുറിക്കുള്ളിൽ വെച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ പ്രൊഫസർക്ക് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ക്ലാസ് നടന്നു കൊണ്ടിരിക്കെ പ്രൊഫസർ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് വിദ്യാർഥിനിയുടെ ശക്തമായ എതിർപ്പിനും തുടർന്നുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനും കാരണമായി.
ഇതിൽ പ്രകോപിതയായ വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൈക്കിലൂടെ പ്രൊഫസർ തന്റെ ബാച്ചിലെ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നതും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം. ഇതോടെ വിദ്യാർഥിനി ഇയാളെ ചോദ്യം ചെയ്യുകയും തർക്കം വാദപ്രതിവാദമായി മാറുകയും ചെയ്തു. ഇതോടെ ക്ലാസ് മുറിയിലെ അന്തരീക്ഷം അതീവ സംഘർഷഭരിതമായി മാറി.
തർക്കത്തിനിടെ പെൺകുട്ടി തന്നോട് നേരത്തെ ‘ഐ ലവ് യു’ എന്ന് പറഞ്ഞിരുന്നതായി പ്രൊഫസർ ആരോപിച്ചു. എന്നാൽ ഈ വാദം പെൺകുട്ടി ശക്തമായി നിഷേധിച്ചു. ഇതിന് തെളിവായി കോളേജിലെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പ്രൊഫസർ പറഞ്ഞു. തുടർന്ന് നാളെ സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ച പ്രൊഫസറോട് തനിക്ക് ഒന്നിനും താല്പര്യമില്ലെന്ന് പെൺകുട്ടി മറുപടി നൽകി.
എന്നാൽ പിന്നാലെ കോളേജ് പരിസരത്ത് വെച്ച് വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് പ്രൊഫസറെ ആക്രമിച്ചു. ഇയാളെ തടഞ്ഞുനിർത്തുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവമറിഞ്ഞ് കോളേജിലെത്തിയ പോലീസ് സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

