ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം.

ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്.

വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്നും ഇസ്രയേൽ വിശദമാക്കി. പവർ ഗ്രിഡിനുണ്ടായ കേടുപാടുകൾ സാരമുള്ളതല്ലെന്നും എലി കൊഹൻ കൂട്ടിച്ചേർത്തു. ഹൈഫയിലെ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ പവർ ഗ്രിഡുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഹൈഫ.

ഇന്ധനവും കെമിക്കലുകളും വലിയ രീതിയിൽ നിർമ്മിക്കപ്പെടുന്ന മേഖല കൂടിയാണ് ഇസ്രയേലിലെ ഹൈഫ. മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെതിരായ ഇസ്രായേൽ ആക്രമണം അപലപിക്കപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ സംയമനം പാലിക്കില്ല എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന്റെ ഭാഗമായ ഇറാന്റെ സൗത്ത് പാർസിന് നേരെ ഇസ്രായേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റ് തള്ളിയിരുന്നു. ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല.

നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്. അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.