ദില്ലി: ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥി പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം.
തളിപ്പറമ്പിലായിരുന്നു അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ ടി കെ ഗോവിന്ദന് കോൺഗ്രസ് പിന്തുണ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം വി ഗോവിന്ദനെതിരെ മത്സരിച്ച് ഭൂരിപക്ഷം 22,000ലേക്ക് കുറച്ചിരുന്നു. അതിന് മുൻപ് നാൽപ്പതിനായിരത്തിനടുത്തായിരുന്നു ഭൂരിപക്ഷം. അതേസമയം, തർക്കങ്ങൾക്കിടയിൽ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും.
ധർമ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തിലാണ് മൂന്നാം തവണയും മത്സരിക്കുന്നത്.
ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3 30ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്.
വരുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകും. സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാർത്ഥിത്വം ജില്ലയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും.





