അലിഗഢ്: മകളുടെ വിവാഹത്തിന് 12 ദിവസം ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ സ്വപ്ന ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. സ്വപ്നയുടെ പുതിയ ഭർത്താവ് പൊലീസിൽ പരാതി നൽകി. സ്വപ്ന ഇപ്പോൾ തന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചതായും ഇയാൾ പരാതിയിൽ പറഞ്ഞു.
അലിഗഡിലെ ദാഡോണിൽ താമസിക്കുന്ന രാഹുലാണ്, തന്റെ ഭാര്യ സപ്‌ന ദേവിയെ 30 വയസ്സുകാരനായ തന്റെ അളിയൻ ദേവേന്ദ്ര തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആഭരണങ്ങളും പണവും കൂടെ കൊണ്ടുപോയി. എന്നാൽ, ദേവേന്ദ്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഗുജറാത്തിലാണെന്നും സപ്‌ന ദേവി തന്നോടൊപ്പമില്ലെന്നും ഇയാൾ പറഞ്ഞു.
ഒരിക്കൽ സപ്നയുടെ ഭാവി മരുമകനായിരുന്ന രാഹുൽ, പിന്നീട് സപ്നക്കെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായും അവർ തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ഇയാൾ ആരോപിച്ചു.
മദ്രക് പ്രദേശത്തെ മനോഹർപൂർ കയാസ്ത നിവാസിയുടെ മകളെ 2025 ഏപ്രിൽ 16 ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 6 ന്, വിവാഹ ഒരുക്കങ്ങൾ നടക്കുമ്പോൾ, പ്രതിശ്രുത വധുവിന്റെ അമ്മയോടൊപ്പം ഒളിച്ചോടി. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി അവർ തമ്മിൽ പ്രണയത്തിലായിരുന്നു.
കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഇഷ്ടത്തിന് വിരുദ്ധമായി ഇരുവരും വിവാഹിതരായി, ബീഹാറിലെ സീതാമർഹിയിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. സപ്ന ദേവി തന്റെ പേര് അപ്ന ദേവി എന്ന് മാറ്റി. എന്നാൽ, വിവാഹം കഴിഞ്ഞ് വെറും 10 മാസങ്ങൾക്ക് ശേഷം, അവർ തന്റെ അളിയനോടൊപ്പം ഒളിച്ചോടിയതായാണ് പരാതി. സംഭവം നടന്നത് ബീഹാറിലാണ് എന്നും അവിടെ കേസ് ഫയൽ ചെയ്യാൻ നിർദ്ദേശിച്ചു.
