ആഗ്ര: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖതൗലി പ്രദേശത്ത് വിവാഹത്തിന് എത്തിയത് രണ്ട് വരന്മാർ. തുടർന്ന് നടന്ന സംഘർഷത്തിൽ വിവാഹം മുടങ്ങി. വധുവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് ഗ്രാമീണൻ ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതരും പൊലീസും സ്ഥലത്തെത്തി.

ഷംലിയിൽ നിന്നും മീററ്റിൽ നിന്നും വന്ന വരന്മാർ വിവാഹ ഘോഷയാത്രയുമായി ഗ്രാമത്തിലെത്തി. വധുവിന് വേണ്ടി അവകാശ വാദം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാലവിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അധികൃതരും ഗ്രാമത്തിലെത്തി. പെൺകുട്ടിയുടെ പ്രായം സ്ഥിരീകരിക്കുന്ന ഒരു രേഖയും കുടുംബാംഗങ്ങൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോയി.

കൂടുതൽ സഹായത്തിനായി അവളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കും. വൈദ്യപരിശോധനയിലൂടെ അവളുടെ പ്രായം നിർണ്ണയിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഷംലി ജില്ലയിലെ ബാബരി ഗ്രാമത്തിൽ താമസിക്കുന്ന പ്രദീപ് കുമാറുമായി (20) ആറ് മാസം മുമ്പ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതായി വധുവിന്റെ പിതാവ് പോലീസിനോട് പറഞ്ഞു. എന്നിരുന്നാലും, നിശ്ചയിച്ചിരുന്ന ചടങ്ങിന് ഒരു ദിവസം മുമ്പ്, തിങ്കളാഴ്ച കുമാറിന്റെ സഹോദരൻ മരിച്ചു. തുടർന്ന് വിവാഹക്കാര്യത്തിൽ വരന്റെ വീട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. വിവാഹം നടക്കുമോ എന്ന കാര്യത്തിൽ വരന്റെ വീട്ടുകാരിൽ നിന്ന് അന്തിമ ഉറപ്പ് ലഭിച്ചില്ല. ഇതോടെ, മീററ്റിലെ മെഡിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡിഗ്ഗി ഗ്രാമത്തിലെ താമസക്കാരനായ ആകാശുമായി തിങ്കളാഴ്ച വൈകുന്നേരം കുടുംബം വിവാഹം ഉറപ്പിച്ചു. ഇതോടെ വിവാഹ ദിനം രണ്ട് വരന്മാരും എത്തി. ഇത് കുടുംബങ്ങൾക്കിടയിൽ തർക്കത്തിനും ഗ്രാമത്തിൽ ആശയക്കുഴപ്പത്തിനും കാരണമായി.