ഏക മകൻ്റെ മരണത്തിൽ മനംനൊന്ത് അമ്മയും അച്ഛനും ജീവനൊടുക്കി

കാസർ​ഗോഡ്: മകന്റെ മരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. പൊയ്നാച്ചി സ്വദേശികളായ വേണുഗോപാലൻ നായർ ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡിസംബർ 29ന് നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീത പരിപാടി കാണാൻ എത്തിയപ്പോഴാണ് എഞ്ചിനീയറിങ് വിദ്യാർഥിയായ ശിവാനന്ദൻ ട്രെയിൻ തട്ടി മരിച്ചത്. ഏക മകൻ മരിച്ചതിൽ ഏറെ നാളായി മനോവിഷമത്തിലായിരുന്നു ഇരുവരും. സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ബേക്കൽ പാർക്കിനോട് ചേർന്നുള്ള സ്ഥലത്താണ് വേടൻ്റെ സം​ഗീത പരിപാടി നടത്തിയത്. പാരിപാടി കാണാനായി ആളുകൾ മുന്നിലേക്ക് ഇടിച്ചുകയറിയതോടെ സംഭവസ്ഥലത്ത് ആൾക്കൂട്ട അപകടവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാരിപാടി കാണാനായെത്തിയ ശിവാനന്ദൻ ട്രെയിൻ തട്ടി മരിച്ചത്. പരിപാടിയുടെ ശബ്ദം കാരണം ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്നാണ് അന്ന് ശിവാനന്ദൻ്റെ സുഹൃത്തുക്കൾ പറഞ്ഞത്.