പിതാവിന് മദ്യം നല്‍കി പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; 77 കാരന് 120 വര്‍ഷം തടവ്

കൊല്ലം: മാതാവ് ജോലിക്കായി പോകുമ്പോള്‍ പിതാവിന് മദ്യം നല്‍കി മയക്കികിടത്തി പത്തു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിന തടവും പിഴയും. പെരിനാട് ചെറുമൂട്‌ചേരി നാട്ടുവാതുക്കല്‍ അജയ ഭവനില്‍ നെല്‍സനെയാണ് കൊല്ലം സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്.

120 വര്‍ഷം കഠിനതടവ് കൂടാതെ ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 മുതല്‍ 22 വരെ കൊവിഡ് കാലത്താണ് പ്രതി അതിജീവതയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്. മാതാവ് ജോലിക്കായി പോകുമ്പോള്‍ പിതാവിന് മദ്യം നല്‍കിയതിനു ശേഷം രണ്ടു വര്‍ഷം പീഡനം തുടര്‍ന്നു.

കുട്ടി അധ്യാപകനോടു സംഭവം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നു കുണ്ടറ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ രതീഷ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

അതിജീവതയുടെ വിദ്യാഭ്യാസവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതിനായി വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എ എസ് ഐ മാരായ എസ് സിന്ധ്യ, മിനിമോള്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിച്ചു.