ടെഹ്റാൻ: 2026ലെ ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കാനുള്ള സാധ്യതയിലെന്ന് ഇറാൻ കായികമന്ത്രി അഹമ്മദ് ഡോണ്യമാലി. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ഇറാൻ്റെ താരങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന ആശങ്ക പങ്കുവച്ചാണ് ഈ പ്രഖ്യാപനം ഇറാൻ നേതൃത്വം നടത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ലോകകപ്പിൽ ഒരു സാഹചര്യത്തിലും ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് ഇറാൻ കായിക മന്ത്രി അഹമ്മദ് ഡോണമാലി ബുധനാഴ്ച പറഞ്ഞു. ലോകകപ്പിൻ്റെ സഹ-ആതിഥേയ രാജ്യങ്ങളിലൊന്നാണ് യുഎസ്. ഇസ്രയേലിൻ്റെ പിന്തുണയോടെ യുഎസ് ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന് ശേഷം ലോകകപ്പിൻ്റെ വിഷയം അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇറാൻ സർക്കാർ പ്രതിനിധിയാണ് ഡോണ്യമാലി.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും ഇസ്രയേലിനും അയൽ ഗൾഫ് രാജ്യങ്ങൾക്കും നേരെ പ്രതികാര ആക്രമണങ്ങൾക്ക് കാരണമാവുകയും ചെയ്ത ആദ്യ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ഫെഡറേഷനും ആശങ്ക പങ്കുവച്ചിരുന്നു. ലോകകപ്പിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാൻ കഴിയില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജ് വ്യക്തമാക്കിയിരുന്നു.
“ഈ അഴിമതി നിറഞ്ഞ ഭരണകൂടം നമ്മുടെ നേതാവിനെ കൊലപ്പെടുത്തിയതിനാൽ, ഒരു സാഹചര്യത്തിലും നമുക്ക് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല. അടിസ്ഥാനപരമായി ലോകകപ്പ് പങ്കാളിത്തത്തിനുള്ള സാഹചര്യങ്ങൾ നിലവിലില്ല,” എന്ന് ഡോണ്യമാലി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
“ഇറാനെതിരെ അവർ നടത്തിയ ദ്രോഹ പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ, എട്ടോ ഒമ്പതോ മാസത്തിനിടെ അവർ നമ്മുടെ മേൽ രണ്ട് യുദ്ധങ്ങൾ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് നമ്മുടെ ആളുകളെ കൊല്ലുകയും രക്തസാക്ഷികളാക്കുകയും ചെയ്തു. അതിനാൽ തീർച്ചയായും ലോകകപ്പിൽ ഇറാൻ്റെ സാന്നിധ്യം ഉണ്ടാകില്ല,” ഇറാൻ കായികമന്ത്രി പറഞ്ഞു.
മെക്സിക്കോയും കാനഡയും കൂടി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂർണമെൻ്റിലേക്ക് ഇറാനെ സ്വാഗതം ചെയ്യുമെന്ന് ഡൊണാൾഡ് ട്രംപിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റീനോ പറഞ്ഞതിന് ശേഷമാണ് ഇറാൻ കായികമന്ത്രി പ്രതികരിച്ചത്.
