ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇസ്റാഈൽ-യു എസ്-ഇറാൻ യുദ്ധം ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് വില 90 ഡോളർ കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാനദണ്ഡമായ ബ്രെന്റ് നോർത്ത് സീ ക്രൂഡിന്റെ വില 5.1 ശതമാനം വർധിച്ച് ബാരലിന് 92.23 ഡോളറിലെത്തി. അമേരിക്കൻ വിപണിയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വിലയിൽ അതിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 5.9 ശതമാനം വർധനയോടെ ഡബ്ല്യു ടി ഐ വില ബാരലിന് 88.38 ഡോളറിലെത്തി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഗൾഫ് മേഖലയിലെ സംഘർഷം കയറ്റുമതിയെയും കപ്പൽ ഗതാഗതത്തെയും സാരമായി ബാധിച്ചേക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ. എണ്ണ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ കടുത്ത അസ്ഥിരത തുടരാനാണ് സാധ്യത.





