ടെഹ്റാൻ: ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ഉന്നമിട്ട് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം. ആക്രമണത്തിൽ കനത്ത നാശമാണ് ഇറാനിലുണ്ടായത്. അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണത്തിൽ രണ്ടു ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു. അതേസമയം, യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളി ആകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തി. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ടെ ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടൻ്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.
ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.





