ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. ആലപ്പുഴ തോണ്ടാങ്കുളങ്ങര സ്വദേശി മഹേഷ് കുമാറാണ് (49) മരിച്ചത്. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്നാണ് ആരോപണം. ജൂനിയർ ഡോക്ടർക്ക് കൈപ്പിഴവ് പറ്റിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം കാലിന് ചലനശേഷി നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്നു.
രണ്ട് മാസം മുൻപാണ് മഹേഷ് കുമാർ കോട്ടയം മെഡിക്കൽ കോളേജിൽ പുറം വേദനയടക്കം ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടിയത്. പിന്നീട് നട്ടെല്ലിനുള്ള പ്രശ്നമാണെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്നാണ് കുടുംബത്തോടൊപ്പം മഹേഷ് ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
പകൽ ജൂനിയർ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അടിയന്തരമായി രാത്രി സീനിയർ ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തിയതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പകൽ ജൂനിയർ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയിൽ കൈപ്പിഴയുണ്ടായതായി ആശുപത്രി അധികൃതർ ബന്ധുക്കളോട് സമ്മതിച്ചത്.





