കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ പ്രമുഖ യുഎസ് സൈനിക കേന്ദ്രമായ ക്യാമ്പ് അരിഫ്ജാനിലെ സൈനികർക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
മേഖലയിൽ യുഎസ് സേനയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ക്യാമ്പ് അരിഫ്ജാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഇസ്റാഈലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാന്റെ പത്തൊൻപതാമത് മിസൈൽ-ഡ്രോൺ ആക്രമണം ആരംഭിച്ചു. പിന്നാലെ അയൽരാജ്യമായ ഇറാഖിലെ കുർദിഷ് ഭീകര ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചും ഇറാൻ സൈന്യം വൻതോതിലുള്ള സൈനിക നീക്കം ആരംഭിച്ചു.
