സഊദിയിൽ ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് മകൻ ആത്മഹത്യ ചെയ്തു

റിയാദ്: ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് മകൻ ആത്മഹത്യ ചെയ്തു. റിയാദ് ഹാരയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ശ്രീദേവി (54) എന്നിവരെ കുത്തി കൊലപ്പെടുത്തിയ ശേഷം മകൻ പ്രഭാകർ (17) ആണ് ആത്മഹത്യ ചെയ്‌ത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. താൻ മാതാപിതാക്കളെ കൊന്നതായി മകൻ പ്രഭാകർ ബന്ധുക്കളെ ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. ശേഷം രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ബെഡ്റൂമിലാണ് ഗാലി രവിയും ശ്രീദേവിയും മരിച്ചുകിടന്നിരുന്നത്. ശരീരമാസകലം മുറിവുകളുണ്ട്. ഗാലി രവി ഇൻഷുറൻസ് കമ്പനി ജീവനക്കാരനാണ്. ശ്രീദേവി ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയുമായിരുന്നു. മാതാപിതാക്കളുടെ മൃതദേഹങ്ങൾ ഇന്നലെ നാട്ടിലെത്തിച്ചു. മകന്റെത് ഇന്ന് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.