- ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്നും അമേരിക്ക കയ്പേറിയ രീതിയിൽ ഖേദിക്കേണ്ടി വരുമെന്നും ഇറാൻ
തെഹ്റാൻ: ഇറാനിൽ യു.എസ്- ഇസ്റാഈൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി മുന്നറിയിപ്പ് നൽകി ഇറാൻ. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ അമേരിക്ക ആക്രമിച്ചു തകർത്തത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ, ശ്രീലങ്കയുടെ തെക്കൻ തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് യു.എസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന തകർന്ന് മുങ്ങിയത്.
സംഭവത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ശക്തമായി അപലപിച്ചു. സംഭവത്തെ ‘സമുദ്രത്തിലെ ക്രൂരത’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ നടപടിയിൽ അമേരിക്ക കയ്പേറിയ രീതിയിൽ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 18 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ’ അന്താരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഈ കപ്പൽ. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. കപ്പലിൽ ഏകദേശം 130 നാവികർ ഉണ്ടായിരുന്നു. അമേരിക്കൻ ആക്രമണത്തിൽ 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയൻ നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി തെക്കൻ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വന്തം തീരത്തുനിന്നും ഏറെ അകലെ അന്താരാഷ്ട്ര ജലപാതയിൽ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത്തരം കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്നതിൽ വാഷിങ്ടൺ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ സമുദ്രമേഖലയിലും യുദ്ധം പടരുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ സംഭവത്തെ കാണുന്നത്.
