ഇറാനെതിരെ കടുത്ത നിലപാടിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍; വ്യാപാര ബന്ധം വഷളാകുമോ?

 ആറു ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസില്‍ അഥവാ ജിസിസിയും ഇറാനും തമ്മിലെ വ്യാപാര ബന്ധങ്ങളെ തകര്‍ക്കുന്ന ഘട്ടത്തിലെത്തി പശ്ചിമേഷ്യയിലെ സംഘര്‍ഷം. 

യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയാണു ജിസിസി രാജ്യങ്ങൾ. ഇവിടങ്ങളിലെ യുഎസ് ബേസുകളും എംബസികളും ലക്ഷ്യമാക്കി ഇറാന്‍ തൊടുക്കുന്ന മിസൈലുകളും ഡ്രോണുകളും ആ രാജ്യങ്ങളെ ഇറാനെതിരെ കടുത്ത നിലപാട് എടുക്കുന്നതിലേക്ക് നയിക്കുന്നു. ഇറാനുമായുള്ള ബന്ധം  ജിസിസി രാജ്യങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ചിരുന്നില്ല എന്നതിന്‍റെ തെളിവാണ് ഇറാനുമായുള്ള വ്യാപാരബന്ധം.

ഇറാനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തും ഇറാനിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തും ഇരുകൂട്ടരും നല്ല ബന്ധത്തിലാണ്. ഇറാന്‍ കയറ്റുമതിക്ക് കൂടുതല്‍ ആശ്രയികുന്ന ജിസിസി രാജ്യം യുഎ.ഇ ആണ്. 2024ലെ കണക്ക് പ്രകാരം യുഎഇ ഇറാനില്‍ നിന്ന് 7.2 ബില്യന്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.

ഇറാനിലേക്ക് യുഎഇ കയറ്റുമതി ചെയ്യുന്നത് 21ബില്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളും. ബഹ്റൈന് ഇറാനില്‍ നിന്ന് 23 മില്യന്‍റെ ഇറക്കുമതിയാണുള്ളത്. ഒമാന് 1.6ബില്യന്‍ ഡോളറിന്‍റെയും ഖത്തറിന് 146മില്യന്‍ ഡോളറിന്‍റെയും കുവൈത്തിന് 3.28മില്യന്‍ ഡോളറിന്‍റെയും ഇറക്കുമതിയാണുള്ളത്. കാര്‍ഷികോല്‍പന്നങ്ങളും സ്റ്റീലും നിര്‍മാണ സാമഗ്രികളുമാണ് ഇറന്‍ ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഭക്ഷ്യോല്‍പന്നങ്ങളും യന്ത്രസാമഗ്രികളും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും ജിസിസി രാജ്യങ്ങള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നു. എന്നാല്‍ യുദ്ധസാഹചര്യം ഈ ബന്ധം വഷളാക്കാനുള്ള സാധ്യതയാണ് കാണുന്നത്.