ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ മടിക്കില്ലെന്ന് ഇറാൻ; വഴി അടഞ്ഞാൽ എണ്ണ വിപണി പ്രതിസന്ധിയിൽ ആകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ മടിക്കില്ലെന്ന സൂചനയാണുള്ളത്. കടലിടുക്കിലൂടെ കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എണ്ണ വിപണിയിൽ വലിയ പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാവുക.

എണ്ണവിലയുടെ കുതിച്ചുകയറ്റം തന്നെ ഫലം.  ഹോർമുസ് കടലിടുക്കിന്റെ ഒരുവശത്ത് ഒമാനും യുഎഇയും മറുവശത്ത് ഇറാനുമാണ്. രാജ്യാന്തര വ്യാപാരത്തിലെ പ്രധാന റൂട്ടായ ഹോർമുസിലൂടെ ദിവസം 15 ദശലക്ഷം ബാരൽ എണ്ണയാണ് കടന്നുപോകുന്നത്. അതായത്, രാജ്യാന്തര എണ്ണ വിതരണത്തിന്റെ ഏതാണ്ട് 20%. 

രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ ഏതാണ്ട് 89 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. നാൽപതിലേറെ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി.  അതിൽത്തന്നെ 40–50% ഹോർമുസിലൂടെയാണ്. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഏതാണ്ട് പകുതിയും ഹോർമുസിലൂടെയാണ് എത്തുന്നത്. ആഭ്യന്തരാവശ്യത്തിന് 74 ദിവസത്തെ കരുതൽ എണ്ണശേഖരമാണ് മൂന്നു സംഭരണികളിലായി ഇന്ത്യയ്ക്കുള്ളത്.  

രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച ക്രൂഡിനു ബാരലിന് 67 ഡോളറായിരുന്നു വില. ഇത് 100 ഡോളറായി ഉയരാമെന്ന സൂചനയാണുള്ളത്. സ്വാഭാവികമായും ഇത് ഇന്ത്യൻ വിപണിയെയും ബാധിക്കും. ഇറാനുമായി ഇസ്രയേലും യുഎസും യുദ്ധം നടത്തുന്നത് ഹോർമുസിൽ തടസ്സങ്ങൾ സൃഷ്ടിച്ചാലും യുഎഇയുടെ ഹബ്ഷാ – ഫുജൈറ, സൗദിയുടെ ഈസ്റ്റ്– വെസ്റ്റ് വാതക പൈപ്‌ലൈനുകളെ ആശ്രയിക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ, യുഎഇ ഉൾപ്പെടെ പലയിടത്തും ഇറാൻ ആക്രമണത്തിനു മുതിർന്നതും ഏറ്റുമുട്ടൽ കടുത്താൽ എണ്ണ ഉൽപാദന കേന്ദ്രങ്ങളും ആക്രമിക്കപ്പെടാമെന്നതും ആശങ്കകളായി മുന്നിലുണ്ട്.

യുഎസുമായി ഇടക്കാല വ്യാപാര കരാറുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിൽ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇന്ത്യ അതു നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. മാറിയ സാഹചര്യത്തിൽ യുഎസിന്റെ വിലക്കു മറികടന്ന് റഷ്യൻ എണ്ണയെ ആശ്രയിക്കാൻ ഇന്ത്യ താൽപര്യപ്പെടുമോയെന്ന ചോദ്യമുണ്ട്.  

ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ട്രംപ് ആദ്യം പ്രസിഡന്റായ കാലത്ത് യുഎസിന്റെ സമ്മർദത്തിനു വഴങ്ങിയാണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്. ചാബഹാർ തുറമുഖ പദ്ധതിയിൽ ഇറാനുമായി ഇന്ത്യ സഹകരിച്ചെങ്കിലും ഇപ്പോൾ പിൻമാറ്റത്തിന്റെ പാതയിലാണ്. ഇത്തവണ കേന്ദ്ര ബജറ്റിൽ ചാബഹാറിനായി തുക വകയിരുത്തിയില്ല; ഉദ്യോഗസ്ഥരെ പിൻവലിക്കുന്നുമുണ്ട്. യുഎസിന്റെ സമ്മർദമാണ് കാരണമായി സൂചിപ്പിക്കപ്പെട്ടത്. ചാബഹാറിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തുറമുഖത്തല്ല; സമീപസ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.