- പ്രവാസികളാണ് മരണപ്പെട്ടവർ
- പരിക്കേറ്റവരുടെ എണ്ണവും ഉയരുന്നു
ദുബൈ: ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ മരണം മൂന്നായി. പാക്, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. യുഎഇ തലസ്ഥാനമായ അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രണ്ടുപേർ കൂടി കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 58 പേർക്ക് പരിക്കേറ്റു.
യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പിനോ, പാകിസ്താൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിസ്സാര പരിക്കേറ്റത. 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ ഒരു മരണം, 32 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ ഒരു മരണം. അൽ-അദാൻ ആശുപത്രിയിൽ ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.. പരിക്കേറ്റ 32 പേർക്ക് ചികിത്സ നൽകുന്നതായും അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സംഘം ജാഗ്രതയോടെ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ന് 20 ബാലിസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളിൽ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും 2 ക്രൂയിസ് മിസൈലുകളെയും നേരിട്ടു. യുഎഇ വ്യോമസേനയും വ്യോമ പ്രതിരോധ സേനയുമാണ് പ്രതിരോധം തീർക്കുന്നത്.
കുവൈത്ത് വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇടപെടലിനിടെ അവശിഷ്ടങ്ങൾ ചില സ്ഥലങ്ങളിൽ പതിച്ചതോടെ ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
