ന്യൂഡൽഹി: വിമാനടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂർ വരെ ഇനി അധിക ചാർജ് നൽകാതെ റദ്ദാക്കാനും തീയതി മാറ്റിയെടുക്കാനും കഴിയും. മാർച്ച് 26ന് പുതിയ ചട്ടം പ്രാബല്യത്തിലാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിറക്കി.
നിലവിൽ 24 മണിക്കൂർ വരെ മാത്രമാണ് ‘ലുക്–ഇൻ ഓപ്ഷൻ’ എന്നറിയപ്പെടുന്ന ഈ സൗകര്യമുണ്ടായിരുന്നത്. തീരുമാനം ഉപഭോക്തൃസൗഹൃദമെങ്കിലും, ഈ ഇളവ് എയർലൈൻ കമ്പനിയുടെ വെബ്സൈറ്റിലൂടെ നേരിട്ടു ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായിരിക്കും. ഫലത്തിൽ മറ്റ് ബുക്കിങ് സൈറ്റുകൾ വഴിയെടുക്കുന്ന ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭിക്കണമെന്നു നിർബന്ധമില്ല. നിലവിലുണ്ടായിരുന്ന ചട്ടത്തിൽ ബുക്കിങ് ഏതുതരത്തിലാണെന്നു നിഷ്കർഷിച്ചിരുന്നില്ല.
ബുക്കിങ് തീയതി കഴിഞ്ഞ് 7 ദിവസം വരെയുള്ള ഫ്ലൈറ്റുകൾക്ക് ലുക്–ഇൻ ഓപ്ഷൻ നിലവിൽ ലഭ്യമായിരുന്നില്ല. ഇതിലും ഡിജിസിഎ മാറ്റം വരുത്തി. ആഭ്യന്തര സർവീസുകളെങ്കിൽ ബുക്കിങ് ദിവസം മുതൽ 5 ദിവസം വരെയും, രാജ്യാന്തര സർവീസുകളെങ്കിൽ 15 ദിവസം വരെയുമുള്ള യാത്രകളെങ്കിൽ സൗജന്യ റദ്ദാക്കലോ മാറ്റിയെടുക്കൽ സൗകര്യമോ ലഭിക്കില്ല. ടിക്കറ്റ് മാറ്റിയെടുക്കുകയാണെങ്കിൽ പുതിയ വിമാനനിരക്ക് കൂടുതലാണെങ്കിൽ അധികമായിട്ടുള്ള തുക അടയ്ക്കേണ്ടി വരുമെന്ന വ്യവസ്ഥ തുടരും.
റീഫണ്ടിന് ഇനി 14 ദിവസം മതി
∙ ഇതുവരെ ട്രാവൽ ഏജന്റ് അല്ലെങ്കിൽ ബുക്കിങ് പോർട്ടലുകൾ വഴിയെടുക്കുന്ന ടിക്കറ്റുകൾ റദ്ദാക്കിയാൽ 30 ദിവസത്തിനകം തുക വ്യക്തിക്ക് മടക്കിനൽകിയാൽ മതി. മാർച്ച് 26 മുതൽ ഇത് 14 ദിവസമായി കുറയും. റീഫണ്ട് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണ്.
∙ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന സാഹചര്യം മൂലമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ തുക മടക്കിനൽകുകയോ തത്തുല്യമായ ക്രെഡിറ്റ് നൽകുകയോ ചെയ്യണം. മറ്റ് സാഹചര്യങ്ങളിൽ വിമാനക്കമ്പനിയുടെ എയറോസ്പേസ് മെഡിസിൻ സ്പെഷലിസ്റ്റിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും റീഫണ്ട് തീരുമാനിക്കുക.
∙ ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനകം ടിക്കറ്റിലെ പേര് തിരുത്തുന്നതിന് നിലവിൽ അധിക ചാർജ് ഈടാക്കുന്നുണ്ടായിരുന്നില്ല. ഇത് എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ടുള്ള ബുക്കിങ്ങുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി.





