വാഷിങ്ടൻ: യുഎസിന്റെ വടക്കുകിഴക്കൻ മേഖലകളിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച ജനജീവിതം സ്തംഭിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾക്കുള്ളിൽ കഴിയാൻ നിർബന്ധിതരായി. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഗതാഗത സംവിധാനങ്ങൾ നിലയ്ക്കുകയും വിദ്യാലയങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തു. ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ ചിലയിടങ്ങളിൽ നിർദേശം നൽകി.
പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പലയിടങ്ങളിലും രണ്ട് അടിയിലധികം (60 സെന്റിമീറ്റർ) മഞ്ഞ് അടിഞ്ഞുകൂടി. റോഡ് ഐലൻഡിലെ വാർവിക് എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച (3 അടിയിലധികം) രേഖപ്പെടുത്തിയത്. യുഎസിലുടനീളം അയ്യായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി.
ന്യൂയോർക്ക്, ബോസ്റ്റൺ, ന്യൂജേഴ്‌സി വിമാനത്താവളങ്ങളെയാണ് മഞ്ഞുവീഴ്ച സാരമായി ബാധിച്ചത്. പൊതുഗതാഗത സംവിധാനങ്ങളും പലയിടത്തും നിർത്തിവച്ചു. ശക്തമായ കാറ്റും കനത്ത മഞ്ഞും കാരണം മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഏകദേശം 4.5 ലക്ഷത്തോളം ഉപഭോക്താക്കൾ ഇരുട്ടിലായി.
24 മണിക്കൂറിനുള്ളിൽ വായുമർദ്ദം കുത്തനെ ഇടിയുന്ന ‘ബോംബ് സൈക്ലോൺ’ പ്രതിഭാസമാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഞ്ഞുവീഴ്ച തുടരുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.





