ഡൽഹി: റീൽസിനായി ഓടുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുന്ന ബൈക്ക് യാത്രികൻ അറസ്റ്റിൽ. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ എത്തിയാണ് 22 കാരനായ തുഷാർ പുനിയയെ അറസ്റ്റ് ചെയ്തത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്ന് യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടാക്കിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ നിന്നാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന തുഷാർ പുനിയ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധി പേർ കാണുകയും, വൈറലാകുകയും ചെയ്തിരുന്നു. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയും കൂടി ഉണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രതി ബൈക്കിലെത്തി അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും റീലുകൾ ഷൂട്ട് ചെയ്യാൻ ബസ് യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതി ഓടിച്ച വാഹനത്തിന് രജിസ്ട്രേഷൻ പ്ലേറ്റ് പോലും ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയൽ ഒഴിവാക്കാൻ വേണ്ടി പ്രതി നമ്പർ പ്ലേറ്റ് ഒഴിവാക്കിയതാണ് എന്ന ആരോപണവും ഉയരുന്നുണ്ട്.
