മുംബൈ: പൻവേലിലെ വിജനമായ തെരുവിൽ അയാൾ അഗർബത്തികൾ കത്തിച്ചുവച്ചു. ആത്മാക്കളെ എങ്ങനെ വിളിച്ചുവരുത്താം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വിഡിയോകൾ കണ്ടു. താൻ ഏതാനും മണിക്കൂറുകൾക്ക് മുൻപു കൊലപ്പെടുത്തിയ യുവതിയുടെ ആത്മാവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു.
ഇതൊരു കഥയല്ല, ഇൻഡോറിലെ ദ്വാരകാപുരിയിൽ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പീയൂഷ് ധംനോതിയയുടെ പെരുമാറ്റമാണിതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസത്തെ പൊലീസ് റിമാൻഡിലുള്ള ഇയാളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന വിവരങ്ങൾ നഗരത്തെ നടുക്കിയിരിക്കുകയാണ്.
ഫെബ്രുവരി 10ന് വിദ്യാർഥിനിയോടൊപ്പം പീയൂഷ് വീട്ടിലെത്തുന്നതു സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഏകദേശം രണ്ടര മണിക്കൂറിനു ശേഷം ഒരു ബാഗുമായി പീയുഷ് തനിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുറിക്കുള്ളിൽ നടന്നത് ആസൂത്രിതമായ കാര്യങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പീയൂഷ് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ് യുവതി അത് വിസമ്മതിച്ചെങ്കിലും പീയുഷ് നിർബന്ധിച്ചു. തുടർന്ന് ഒരു സമ്മാനം നൽകാനെന്ന വ്യാജേന യുവതിയുടെ കൈകാലുകൾ കയർ ഉപയോഗിച്ച് കെട്ടിയിടുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. യുവതി എതിർത്തപ്പോൾ വായയിൽ തുണി തിരുകുകയും നെഞ്ചിൽ കയറി ഇരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശ്വാസം നിലച്ചുവെന്ന് ഉറപ്പായപ്പോൾ നെഞ്ചിനു സമീപം കത്തികൊണ്ട് കുത്തി. കുത്തിന്റെ ആഘാതത്തിൽ കത്തി ഒടിഞ്ഞുപോയിരുന്നു.
കൊലപാതകത്തിനു ശേഷവും പീയുഷ് മുറിയിൽ തുടർന്നു. പുറത്തുപോയി മദ്യം വാങ്ങിക്കൊണ്ടുവന്ന് മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ചു. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും വസ്ത്രങ്ങൾ മാറി അവിടെനിന്ന് രക്ഷപ്പെട്ടതായും ചോദ്യം ചെയ്യലിൽ പീയുഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സംഭവദിവസം രാവിലെ ആധാർ കാർഡിലെ തെറ്റ് തിരുത്താനെന്നു പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. രാത്രി 11 മണിയോടെ യുവതിയുടെ ഫോണിൽ നിന്ന് ‘അവൾ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പപ്പയോട് പറയൂ’ എന്നൊരു സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി. പിന്നീട് യുവതിയുടെയും യുവാവിന്റെയും സ്വകാര്യ വിഡിയോകൾ കോളജ് ഗ്രൂപ്പുകളിലും യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസായും പ്രചരിച്ചു.
കൊലപാതകത്തിനു ശേഷം മുംബൈയിലേക്ക് കടന്ന പീയൂഷ് പൻവേലിലെ ഹോട്ടലുകളിൽ താമസിച്ചു. തെളിവ് നശിപ്പിക്കാനായി യുവതിയുടെ ഫോൺ തകർത്തു. പൻവേലിൽ വച്ച് പീയുഷ് മന്ത്രവാദം നടത്താൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതാണ് പൊലീസിനെ അത്ഭുതപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം മാനസികമായി തകർന്ന പീയുഷ് പെൺകുട്ടിയുടെ ആത്മാവിനോട് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇൻഡോർ ഡിസിപി കൃഷ്ണലാൽ ചാന്ദ്‌നി പറഞ്ഞു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ യുവതി മറ്റൊരു വ്യക്തിയുമായി ഡേറ്റിങ് ആപ്പിലൂടെ സംസാരിക്കുന്നത് കണ്ടതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി മൊഴി നൽകി. ഫൊറൻസിക് സംഘം ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും വിശദമായി പരിശോധിച്ചുവരികയാണ്.
