കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ പണം സംഭാവന നൽകിയ സംഭവത്തിൽ വഴിത്തിരിവ്. ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാൾ ‘പെൻഷന്‍ പണം’ പാർട്ടിക്ക് സംഭാവന നൽകിയത്.
പണം വാങ്ങിയ എം.വി.ഗോവിന്ദൻ, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നൽകുകയായിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി. പിആർ വർക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലെ പരിഹാസം.
ഒൻപതാം തീയതിയായിരുന്നു പരിപാടി. വേദിയിലേക്കെത്തിയ മൊയ്തീൻ എം.വി.ഗോവിന്ദനന് പണം കൈമാറി. പക്ഷേ, അതിനുശേഷമുള്ള പ്രതികരണം പാർട്ടിയെ പ്രതിരോധത്തിലാക്കി. ‘‘ നേതാക്കന്‍മാർ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാൾ തിരിച്ചും തന്നു’’– മൊയ്തീന്‍ തുറന്നു പറഞ്ഞു.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത്ര ശുദ്ധനായ ആളെ പിആർ ജോലി ഏൽപിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.
കടപ്പാട്: മനോരമ ഓൺലൈൻ
