സഊദിയില്‍ ബിനാമി ബിസിനസ്; മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ

0
7

ജിദ്ദ: ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികൾ അടക്കം 119 പേരെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ മലയാളികള്‍ അടക്കം നാലു പേര്‍ ഇന്ത്യക്കാരാണ്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ക്കും ഇവര്‍ക്കുള്ള ശിക്ഷകളും മന്ത്രാലയം പരസ്യപ്പെടുത്തി. പിഴ, തടവ്, നാടുകടത്തല്‍ എന്നീ ശിക്ഷകളാണ് പ്രതികള്‍ക്ക് ലഭിച്ചത്.

റിയാദ്, മക്ക, മദീന, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യ, അസീര്‍, നജ്റാന്‍, ജിസാന്‍ എന്നീ പ്രവിശ്യകളില്‍ വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ പ്രവാസികളെയും ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തു കൊടുത്ത സൗദി പൗരന്മാരെയുമാണ് കോടതികള്‍ ശിക്ഷിച്ചത്. കോണ്‍ട്രാക്ടിംഗ്, റെസ്റ്റോറന്റുകള്‍, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഇലക്ട്രോണിക്‌സ്, ഓട്ടോ പാര്‍ട്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് നിയമ ലംഘകര്‍ ബിനാമിയായി നടത്തിയത്.

സൗദി വനിതകള്‍ അടക്കമുള്ള സൗദി പൗരന്മാര്‍ക്കു പുറമെ, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ബംഗ്ലാദേശ്, സുഡാന്‍, യു.എ.ഇ, യെമന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശിക്ഷക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വ്യത്യസ്ത കാലയളവിലെ തടവു ശിക്ഷക്ക് പുറമെ 2,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പ്രതികള്‍ക്ക് പിഴ ചുമത്തി. കുറ്റക്കാരായ പ്രവാസികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിക്കേര്‍പ്പെടുത്താനും വിധികളുണ്ട്.

ശിക്ഷിക്കപ്പെട്ടവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് ആസിഫിന് ഒരു ലക്ഷം റിയാലും റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തിയ മുംതാസ് അലിഖാന് ഒരു ലക്ഷം റിയാലും വര്‍ക്ക് ഷോപ്പ് നടത്തിയ ഷാജി മാഹീന് 5,000 റിയാലും ഫെബിന്‍ മോമര്‍ തങ്കക്ക് 5,000 റിയാലുമാണ് കോടതികള്‍ പിഴ ചുമത്തിയത്.