ലക്നൗ: സ്ത്രീധനം ലക്ഷ്യമിട്ട് മൂന്ന് വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ മൂന്ന് സ്ത്രീകളാണ് ഒരുമിച്ചെത്തി സുനിൽ കുമാർ എന്ന യുവാവിനെതിരെ പരാതി നൽകിയത്. ശിവാനി, രാഖി, ജ്യോതി എന്നിവരാണ് പരാതിക്കാർ. ഇവർ മൂന്നുപേരെയും
2019, 2021, 2023 വർഷങ്ങളിലാണ് സുനിൽ വിവാഹം ചെയ്തത്. അവിവാഹിതനെന്നു പറഞ്ഞായിരുന്നു വിവാഹം. പൊലീസ് നൽകുന്ന വിവരപ്രകാരം ലളിത്പുർ ജില്ലയിൽ താമസിക്കുന്ന സുനിൽ സ്ത്രീധനം മോഹിച്ചാണ് ഒന്നിലേറെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം കൂടുതൽ സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിക്കുകയും വിവാഹമോചനത്തിനു പ്രേരിപ്പിക്കുകയും ചെയ്യും.
ശേഷം അടുത്ത ഗ്രാമത്തിൽ പോയി വേറെ വിവാഹം കഴിച്ചു കുറച്ചു നാൾ ജീവിക്കും. ഇത്തരത്തിൽ നാലാമത്തെ വിവാഹത്തിനു തയാറെടുക്കുമ്പോഴാണ് മുൻഭാര്യമാർ പൊലീസിൽ പരാതിയുമായി എത്തിയത്.
2019ലാണ് സുനിൽ ലളിത്പുർ ജില്ലയിലെ ശിവാനിയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ വീട്ടുകാർ 8 ലക്ഷത്തോളം സ്ത്രീധനമായി നൽകി. ഇതിൽ 5 ലക്ഷം പണമായിട്ടാണ് നൽകിയത്. എന്നാൽ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സുനിൽ പീഡനം ആരംഭിച്ചതോടെ കുടുംബബന്ധം തകർന്നു.
ഇതിനു ശേഷം 2021ൽ സുനിൽ ലളിത്പുർ ജില്ലയിൽതന്നെ മറ്റൊരു ഗ്രാമത്തിൽനിന്നും രാഖിയെ വിവാഹം ചെയ്തു. ഇത്തവണയും 8 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വർണമാലയും ബുള്ളറ്റ് വാഹനവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാൻ ആരംഭിച്ചു. തുടർന്ന് ബന്ധം അവസാനിപ്പിച്ചു.
മൂന്നാം വിവാഹം 2023 ലായിരുന്നു. അവിവാഹിതനെന്ന് പറഞ്ഞായിരുന്നു ജ്യോതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. ഇതിനിടയിൽ സുനിൽ മുൻപും വിവാഹം കഴിച്ചിട്ടുണ്ടെന്ന് ജ്യോതി മനസ്സിലാക്കി. തുടർന്ന് ബന്ധം അവസാനിപ്പിക്കുകയും മറ്റു ഭാര്യമാരെയും കൂട്ടി പരാതി നൽകാൻ പൊലീസിൽ എത്തുകയുമായിരുന്നു. മൂന്നാം വിവാഹത്തിൽ ദമ്പതികൾക്കു പെൺകുഞ്ഞും പിറന്നിരുന്നു. അന്വേഷണം നടത്തുമ്പോൾ നാലാം വിവാഹത്തിനു തയാറെടുക്കുകയായിരുന്നു സുനിലെന്നാണ് പൊലീസ് പറയുന്നത്.





