സ്പായിലെ ഗുണ്ടാ ആക്രമണവും ബലാത്സംഗവും: പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി

0
10

പത്തനംതിട്ട: തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സമയബന്ധിതമായി നടപടിയെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്പാകളിൽനിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. ആരും പരാതി തന്നിരുന്നില്ല. രണ്ടാം തീയതി ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തനിക്കും എസ്എച്ച്ഒയ്ക്കും അത് കൈമാറി. ജീവനക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു. ഉടൻതന്നെ പ്രധാനപ്രതിയായ സുബിൻ അലക്‌സാണ്ടറിനെ അറസ്റ്റ്‌ചെയ്തു. രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം നല്ലരീതിയിൽ മുന്നോട്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംഭവം ക്വട്ടേഷൻ ആണോ എന്ന് വ്യക്തമല്ല. സ്പാ ഉടമയിൽനിന്ന് മൊഴിയെടുത്തു. മൊഴികളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ കേസിൽ വീഴ്ചയുണ്ടായിട്ടില്ല. എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കും. പണം ചോദിച്ചാണ് പ്രതികൾ സ്പായിൽവന്നത്. പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്. സംഭവത്തിലെ അതിജീവിതയ്ക്ക്് നിയമസഹായവും കൗൺസിലിങ്ങും അടക്കം പോലീസ് നൽകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പ്രധാന പ്രതിയായ സുബിൻ അലക്‌സാണ്ടർ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും. കരുതൽ തടങ്കൽ അടക്കമുള്ള നടപടികളുണ്ടാകും. പോലീസിനെതിരായ മാസപ്പടി ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരനടപടി സ്വീകരിക്കും. തിരുവല്ല സ്റ്റേഷനിലെ എസ്എച്ച്ഒ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ കാപ്പാ പ്രതികളെ മുഴുവൻസമയവും നിരീക്ഷിക്കുമെന്നും ഡിജിറ്റൽ നിരീക്ഷണമടക്കം ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.