മെക്സിക്കോ സിറ്റി: അമേരിക്കയിലുടനീളം മീസിൽസ് (അഞ്ചാംപനി) കേസുകളുടെ വർധനവിനെത്തുടർന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) പകർച്ചവ്യാധി മുന്നറിയിപ്പ് നൽകി. മെക്സിക്കോയിലാണ് ഏറ്റവും കൂടുതൽ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അടിയന്തര വാക്സിനേഷൻ പ്രചാരണങ്ങൾ നടത്തണമെന്നും സമീപകാല കേസുകളിൽ 78 ശതമാനവും വാക്സിനേഷൻ എടുക്കാത്ത ആളുകളാണെന്നും പിഎഎച്ച്ഒ റിപ്പോർട്ടിൽ പറയുന്നു.
നവംബറിൽ കാനഡയ്ക്ക് അഞ്ചാംപനി രഹിത രാജ്യമെന്ന പദവി നഷ്ടപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടം ജനുവരിയിൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയതും മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. 2026 ഫിഫ ലോകകപ്പ് മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലായി ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകർച്ചവ്യാധി പടർന്നുപിടിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. 2026 ജൂൺ മുതൽ മെക്സിക്കോ, കാനഡ, യുഎസ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
2026 ലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഏഴ് രാജ്യങ്ങളിലായി 1,031 പുതിയ മീസിൽസ് കേസുകൾ പിഎഎച്ച്ഒ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 43 മടങ്ങ് വർദ്ധനവാണ് കേസുകളിലുണ്ടായിരിക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വളരെ വേഗത്തിൽ കേസുകൾ പടരുന്നുണ്ട്. 740 കേസുകളാണ് മെക്സിക്കോയിൽ റിപ്പോർട്ട് ചെയ്തത്. 171 കേസുകളുമായി അമേരിക്കയും 67 കേസുകളുമായി കാനഡയുമാണ് തൊട്ടുപിന്നിൽ.
