ലഖ്നൗ: ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിന്റെ പേരിൽ ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം. വിദ്യാർഥിയുടെ കർണപുടം പൊട്ടുകയും മുഖത്ത് ചതവേൽക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബർമനഗർ സ്വദേശിയായ രോഹിത് യാദവിന്റെ മകനാണ് മർദനമേറ്റത്. മർദനവിവരം വ്യക്തമാക്കി പിതാവ് ഇൻസ്റ്റഗ്രാം വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സൗന്ദര്യവർദ്ധക വസ്തുക്കൾ
ഇറ്റായിലെ സെന്റ് പോൾ സ്കൂളിലാണ് തന്റെ മകൻ പഠിക്കുന്നതെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ മകന്റെ ക്ലാസ് ടീച്ചർ പ്രവീൺ കുമാർ തന്നെ ഫോണിൽ വിളിക്കുകയും എത്രയും വേഗം സ്കൂളിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിലെത്തിയ താൻ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിൽ ചെന്നെന്നും ക്ലാസ് സമയത്ത് മകൻ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന് അദ്ദേഹം ആരോപിച്ചതായും രോഹിത് പറഞ്ഞു.
കുട്ടിയുടെ ഈ പ്രവൃത്തി സ്കൂളിനെ അപമാനിക്കലാണെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച രോഹിത്, കുട്ടിയെ താക്കീത് ചെയ്യാമെന്നും പറഞ്ഞു. തുടർന്ന് ഓഫീസിലെത്തിയ മകനെ നോക്കിയപ്പോൾ മർദനമേറ്റ് മുഖമാകെ ചുവന്നിരിക്കുന്നതാണ് കണ്ടത്. ചെവിക്ക് ഗുരുതര കേടുപാട് സംഭവിച്ച മകൻ കടുത്ത മാനസികാഘാതത്തിലും വേദനയിലുമാണെന്നും വ്യക്തമായി.
എന്നാൽ കുട്ടിക്ക് മർദനമേറ്റതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. അധ്യാപകന്റെ വാദം വിദ്യാർഥി തള്ളി. പ്രിൻസിപ്പലിനും മറ്റ് അധ്യാപകർക്കും മർദനത്തെക്കുറിച്ച് അറിവുണ്ടെന്നും അവർ തന്നെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയെന്നും കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന്, സ്കൂളിൽ നിന്നും മടങ്ങിയ രോഹിത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ അധ്യാപകരായ പ്രവീൺ കുമാറും ഹർഷിത് റാണയുമാണെന്ന് പരാതിയിൽ പറയുന്നു.
