ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ: ഡിസംബറിൽ ദുരിതത്തിലായത് 9.82 ലക്ഷം യാത്രക്കാർ

0
4

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബർ മാസത്തിൽ രാജ്യത്ത് വിമാനങ്ങൾ റദ്ദാക്കിയത് മൂലം ആകെ 10.4 ലക്ഷത്തിലധികം യാത്രക്കാർ വലഞ്ഞതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 93 ശതമാനത്തിലധികം യാത്രക്കാരെയും ബാധിച്ചത് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയത് മൂലമാണ്.

ഇൻഡിഗോയ്ക്ക് കനത്ത തിരിച്ചടി

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഡിസംബറിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച വിമാന റദ്ദാക്കലുകൾ 9.82 ലക്ഷം യാത്രക്കാരെയാണ് നേരിട്ട് ബാധിച്ചത്. ഇതിൽനല്ലൊരു വിഭാഗം ഗൾഫ് യാത്രക്കാർ ആണ്. ഡിസംബർ ആദ്യവാരത്തിലുണ്ടായ വൻതോതിലുള്ള സർവീസ് തടസ്സങ്ങളെത്തുടർന്ന് ഇൻഡിഗോയുടെ വിപണി വിഹിതം നവംബറിലെ 63.6 ശതമാനത്തിൽ നിന്ന് 59.6 ശതമാനമായി കുറഞ്ഞു. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മാത്രം ഇൻഡിഗോ 22.74 കോടി രൂപ ചിലവഴിച്ചു.

നഷ്ടപരിഹാരമായി കോടികൾ

ആഭ്യന്തര വിമാനക്കമ്പനികൾ മൊത്തത്തിൽ 24.27 കോടി രൂപയാണ് വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്രക്കാർക്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി ചിലവഴിച്ചത്. വിമാനങ്ങൾ വൈകിയത് 8.34 ലക്ഷം യാത്രക്കാരെ ബാധിച്ചു. ഇതിനായി 4.50 കോടി രൂപ കമ്പനികൾക്ക് ചിലവായി. കൂടാതെ, ബോർഡിങ് നിഷേധിക്കപ്പെട്ട 2,050 യാത്രക്കാർക്കായി 2.08 കോടി രൂപയും വിമാനക്കമ്പനികൾ നൽകി.

* മൊത്തം റദ്ദാക്കൽ നിരക്ക്: ആഭ്യന്തര വിമാനക്കമ്പനികളുടേത് 6.92 ശതമാനവും ഇൻഡിഗോയുടേത് 9.65 ശതമാനവുമാണ്.

* പരാതികൾ: ഡിസംബറിൽ ആകെ 29,212 പരാതികൾ ലഭിച്ചു. അതായത് ഓരോ 10,000 യാത്രക്കാർക്കും ശരാശരി 20.41 പരാതികൾ വീതം.

* യാത്രക്കാരുടെ എണ്ണം: 2025 ജനുവരി-ഡിസംബർ കാലയളവിൽ 1,669.46 ലക്ഷം പേർ ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 3.48 ശതമാനത്തിന്റെ വാർഷിക വളർച്ചയാണിത്.