ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ 4 വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ലക്ഷ്യം സംബന്ധിച്ച്, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ഉമർ ഉൻ നബിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നു മറ്റു പ്രതികളായ മുസമിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ, ഉത്തർപ്രദേശ് സ്വദേശിയായ ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ഡൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ, ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ സന്ദേശം നൽകാനാണു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതിൽ ഒതുക്കണമെന്ന് സംഘത്തിലെ ചിലർ ആഗ്രഹിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
