ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: നേരിടാൻ ഇന്ത്യ സജ്ജം; ഊർജ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ ഊർജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള എണ്ണ വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ച പശ്ചാത്തലത്തിൽ ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.

നിലവിൽ 53 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കരുതിവെക്കാൻ ശേഷിയുള്ള തന്ത്രപ്രധാന സംഭരണികൾ ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് 65 ലക്ഷം മെട്രിക് ടണ്ണായി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സങ്കീർണ്ണമായ സാഹചര്യങ്ങൾ നേരിടാൻ രാജ്യം സുസജ്ജമാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഊർജം ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് 41 രാജ്യങ്ങളായി വർധിപ്പിച്ചിട്ടുണ്ട്. സ്രോതസ്സുകളിൽ വരുത്തിയ ഈ വൈവിധ്യം വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മറികടക്കാൻ ഇന്ത്യയെ സഹായിക്കുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഊർജ ലഭ്യത ഉറപ്പാക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഈ പാത തടസ്സപ്പെടുന്നത് ആഗോള തലത്തിൽ തന്നെ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.