കണ്ണൂര്‍: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. പാര്‍ട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ അവര്‍ക്ക് തടി കേടാക്കേണ്ടി വരുമെന്നായിരുന്നു സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് മുന്നറിയിപ്പ് നൽകയിത്.
പയ്യന്നൂരില്‍ എംഎല്‍എ ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു സിപിഐഎം ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂര്‍ സഹകരണ ആശുപത്രിക്കും സര്‍വീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഐഎം ആരോപിച്ചായിരുന്നു സിപിഐഎം പയ്യന്നൂർ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചുമായി വന്നാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. ഇന്നത്തേത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാല്‍ നിവര്‍ന്ന് പോകില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ മുന്നോട്ട് വന്നാല്‍ അത് നല്ലതിനാകില്ലെന്നും പി സന്തോഷ് മുന്നറിയിപ്പ് നല്‍കി.
സിപിഐഎം ജനങ്ങളുടെ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ സംഭാവന കൊണ്ടാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടത് ജനങ്ങളോട് മാത്രമാണ്. ആരോപണങ്ങളുണ്ടായപ്പോള്‍ ജനങ്ങളോട് പറഞ്ഞിരുന്നു അഞ്ച് പൈസ പോലും പാര്‍ട്ടി എടുത്തിട്ടില്ല. അപവാത പ്രചരണങ്ങള്‍ ഒരുപാട് കണ്ടവരാണ് പയ്യന്നൂരിലെയും കേരളത്തിലെയും സിപിഐഎം പ്രവര്‍ത്തകര്‍. ആരോപണങ്ങള്‍ക്ക് മുന്നിലേക്ക് ഏതെങ്കിലും നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്നും പി സന്തോഷ് വ്യക്തമാക്കി.
