തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചു. മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിന്‍ നൽകിയ മൊഴിയിലുള്ളത്. ഷിജിനെ ഇന്നു വീണ്ടും ചോദ്യം ചെയ്തിരുന്നു. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്. ഷിജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ബിസ്കറ്റ് ഉള്ളിൽ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. വായിൽ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും അമ്മ കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പ്രാഥമിക നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് നിലത്തു വീണോയെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.





