“വർഗ വഞ്ചക, പാർട്ടി അവസരങ്ങൾ നൽകിയില്ലെന്ന് പറയുന്നത് തെറ്റ്”; ഐഷ പോറ്റിക്കെതിരെ സിപിഐഎം നേതാക്കൾ

0
80

തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ നേതാക്കൾ. ഐഷ പോറ്റിക്ക് പാർട്ടി അവസരങ്ങൾ നൽകിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേവി പറഞ്ഞു. മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും എം.എ. ബേവി പറഞ്ഞു.

വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷ. പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നതാണ്. എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഐഎമ്മാണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്നും അറിയാൻ കഴിഞ്ഞെന്നും അതൊക്കെ വലിയ വിഷമം ഉണ്ടാക്കുന്നതാണെന്നും എം.എ. ബേബി പറ‍ഞ്ഞു.

അതേസമയം, പാർട്ടി വിട്ട ഐഷ പോറ്റി വർഗ വഞ്ചക തന്നെയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. സിപിഐഎം ആണ് ശരി. സിപിഐഎമ്മിലേക്ക് വരുന്നവർ ശരിയായ പാതയിലാണെന്നും വിട്ടു പോകുന്നവർ തെറ്റായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഷ പോറ്റിക്ക് പാർട്ടിയിൽ അവഗണനയുണ്ടായില്ല. ഒരു തവണ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തുന്നതാണോ അവഗണന? പാർലമെൻ്ററി രംഗത്തായാലും പാർട്ടി രംഗത്തായാലും വ്യക്തികളുടെ റോൾ പാർട്ടിയാണ് തീരുമാനിക്കുകയെന്നും തോമസ് ഐസക് പറ‍ഞ്ഞു. ഐഷ പോറ്റിക്ക് അധികാര മോഹമാണെന്നും അവർ സ്വീകരിച്ചത് വഞ്ചനാപരമായ സമീപനമാണെന്നും മന്തി വി.എൻ. വാസവനും പ്രതികരിച്ചു.